

മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു യു.എ. ഖാദർ. 1935-ൽ മ്യാൻമറിലെ (ബർമ്മ) ബിലിനിൽ ജനിച്ച അദ്ദേഹം കഥ, നോവൽ, ലേഖനം, യാത്രാവിവരണം തുടങ്ങിയ വിവിധ സാഹിത്യശാഖകളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കോഴിക്കോടിൻ്റെ ഗ്രാമീണ പശ്ചാത്തലവും വടക്കൻ കേരളത്തിൻ്റെ സംസ്കാരവും അദ്ദേഹത്തിൻ്റെ കൃതികളിലെ പ്രധാന ഘടകങ്ങളാണ്. വടക്കൻ കേരളത്തിലെ മുസ്ലീം ജീവിതവും ഐതിഹ്യങ്ങളും നാടോടിക്കഥകളും അദ്ദേഹം തൻ്റെ രചനകളിലൂടെ വായനക്കാർക്ക് മുമ്പിൽ അവതരിപ്പിച്ചു.
യു.എ. ഖാദറിൻ്റെ ആദ്യകാല രചനകളിൽ ഒന്നാണ് ‘ചങ്ങല’. ഇത് അദ്ദേഹത്തിൻ്റെ പിൽക്കാലത്ത് ഏറെ പ്രശസ്തമായ ‘തൃക്കോട്ടൂർ കഥകൾ’ പോലെയുള്ള കൃതികൾക്ക് വഴി തുറന്നു നൽകിയ ഒന്നായി കണക്കാക്കപ്പെടുന്നു. തന്റെ തുടക്കകാലങ്ങളിൽ എഴുതാൻ പ്രോത്സാഹനം നൽകിയിരുന്ന സി.എച്ച്. ആണ് അക്കാലത്ത് ‘ചങ്ങല’ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ നിർബന്ധം പിടിച്ചത്. അന്നത് വടക്കെ മലബാറിലെ മുസ്ലീം ജീവിതത്തെ കരിതേച്ചു കാണിക്കുന്നതാണെന്ന ആരോപണം ഒരു കൂട്ടർ ഉന്നയിച്ചപ്പോൾ അതൊന്നും ശരിയല്ല അതിലൊരു ലൈഫുണ്ടെന്ന് പറഞ്ഞത് സി. എച്ചായിരുന്നു - യു.എ. ഖാദർ പറഞ്ഞു.

1987ൽ ഖത്തർ സന്ദർശനത്തിനെത്തിയ യു.എ ഖാദറുമായി ഹമീദ് കാക്കശ്ശേരി, മുഹമ്മദ് മാട്ടൂൽ, ഏ.വി.എം ഉണ്ണി എന്നിവർ ചേർന്ന് നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. യു. എ ഖാദറിന്റെ ആദ്യത്തെ വീഡിയോ അഭിമുഖം ആണ് ഇത്.
In Brief: U. A. Khader, one of Malayalam literature’s distinguished voices, was born in Bilin, Myanmar in 1935 and carved a unique place in fiction, novels, travelogues, and essays, drawing deeply from the rural life, folklore, and Muslim cultural traditions of northern Kerala. During an interview in Qatar in 1987 — his first ever video interview — he recalled how his early story Changala faced criticism for allegedly portraying north Malabar Muslim life in a negative light, but was defended by veteran leader C. H., who insisted the story had authentic life in it. That encouragement proved pivotal in shaping the literary journey that would later produce his celebrated Thrikkottoor Kathakal.